ആറാം ക്ളാസിലെ കവിത

Posted by on 23 Jan 2006

ആറാം ക്ളാസിലെ കവിത. എന്താ? ചിരിക്കണ്ട. ആരും കട്ടോണ്ട് പോവാതെ കാത്തുസൂക്ഷിച്ചു വെച്ച സാധനമാണ്. അക്കാലത്ത് ബാലമംഗളത്തിലേയ്‍ക്ക് (സോറി, ഞാന്‍ ഡിങ്കന്റെ ആളാണ്. ബാലരമയും മായാവിയൊക്കെ അതു കഴിഞ്ഞേ ഉള്ളൂ) അയച്ചിരുന്നെങ്കില്‍ കുഞ്ഞിക്കവിതകള്‍ക്കിടയില്‍ പ്രസിദ്ധീകരിച്ചു വരേണ്ട സാധനമാ.. പണ്ട് കാനായില്‍ കര്‍ത്താവിനോട് കാനാക്കാരന്‍ എന്തിനാ ഈ പഴയ വീഞ്ഞ് (പഴയ വീഞ്ഞിന് സത്ത് കൂടും) എടുക്കാന്‍ ഇത്രയും താമസിച്ചേ എന്നു ചോദിച്ചപോലെ ചോദിച്ചാല്‍ കര്‍ത്താവ് പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ: പഴയതിന് ഒരിതുണ്ട്, ഏത്?

അന്നത്തെ പ്രയോഗങ്ങള്‍: ദ്വിതീയാക്ഷരപ്രാസം. പിന്നെ അവസാനത്തെ വരികളില്‍ അന്ത്യാക്ഷരപ്രാസവും.

വര്‍ഷം: ൧൯൯൦ (1990) ആദ്യത്തെ കവിതയാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല!

ഒട്ടക കുട്ടപ്പന്‍

ഒട്ടകത്തേല്‍ കയറിയൊരു കുട്ടപ്പന്‍
കുട്ടകം വാങ്ങുവാന്‍ ചന്തയ്‍ക്കുപോയി

ചന്തയില്‍ ചെന്നപ്പോള്‍ കുട്ടപ്പന്‍
പന്തുകളി കണ്ടു രസിച്ചുപോയി

കുട്ടകം വാങ്ങുവാന്‍ മറന്നുപോയി
ഒട്ടകത്തേല്‍ തിരിച്ചു വീട്ടിലെത്തി

വീട്ടില്‍ ചെന്നപ്പോള്‍ കുട്ടപ്പനിട്ട് ഭാര്യ
ചട്ടുകം കൊണ്ടൊരു തല്ലു കൊടുത്തു

ചന്തയിലേക്കു തിരിച്ചുവിട്ടു
ചന്തയില്‍ ചെന്നിട്ട് കുട്ടപ്പന്‍
കുട്ടകമായ് തിരിച്ചു വന്നു
ഇതുകണ്ട് ഭാര്യ ചിരിച്ചു നിന്നു

അക്ഷരങ്ങളെഴുതാനറിയാത്ത പേന

Posted by on 12 Jan 2006

അക്ഷരങ്ങളെഴുതാനറിയാത്ത പേന
~ അറിയാത്തതല്ല ശ്രമിക്കാഞ്ഞതാണ് പോലും
പോക്കറ്റില്‍ തന്നെ വെച്ചിരിക്കയായിരുന്നല്ലോ!

അക്ഷരങ്ങളെഴുതാനറിയാത്ത പേന
-യെങ്ങിനെ സ്വദു:ഖം കടലാസ്സില്‍ പകര്‍ത്തും?

പാര്‍ക്കറിന്റെ പകിട്ടൊത്ത പേനയാണെങ്കിലും
പ്രവൃത്തിയില്‍ പാളുന്നുവെങ്കില്‍ പേന
പാഴാണ്, പഴുതില്ലതില്‍

23 Nov 1999

പനിനീര്‍പ്പൂവും ഹൃദയവും

Posted by on 23 Dec 2005

പനിനീര്‍പ്പൂവും ഹൃദയവും

അവനിയിലവനെയവര്‍ മറവു ചെയ്തു
വെറും മണ്ണായ്, മണ്ണിന്റെ കൂടെയവനൊതുങ്ങി
അവന്റെ സന്ദര്‍ശകരിലവന്‍ കണ്ണീര്‍ കണ്ടു
കാതുകള്‍ക്കരുതെന്നു കരുതിയ ഗാനങ്ങളവന്‍ കേട്ടു
“എങ്കിലും തന്റെ മണ്ണില്‍ പുഷ്പങ്ങള്‍ തളിര്‍ക്കുന്നുവല്ലൊ”
അവന്‍ ആഹ്ളാദിച്ചു;

ആ പുഷ്പങ്ങളിലൊരു പനിനീര്‍പ്പൂവിനെയവന്‍ കണ്ടൂ-
പ്രണയത്തിന്‍ കാല്‍ചിലന്പുകളവനാ
സൗന്ദര്യത്തില്‍ കേള്‍ക്കുവാന്‍ കൊതിച്ചു
 “പക്ഷേ, നീയോ ശവമേ,
 നിനക്കെന്തര്‍ഹതയെന്‍ സ്നേഹത്തിനായ്
 നിന്‍ സാമീപ്യമെന്‍ സൗന്ദര്യത്തിലും കളങ്കം വീഴ്‍ത്തീല്ലയൊ?”

…അവനാ മണ്ണില്‍ നൈരാശ്യത്തിന്‍ ചൂടു വിതറി

പനിനീര്‍പ്പൂവോ,
വാടിത്തളര്‍,ന്നവനേപ്പോലെയാ നെഞ്ചിലേയ്‍ക്കു വീണു;
മുള്ളുകള്‍ തറഞ്ഞപ്പോഴുമവനു രക്തമൊഴുക്കാന്‍ നല്ലൊരു ഹൃദയം
       ഉണ്ടായിരുന്നു…

panineerpoov & hridayam 

മഴയ്‍ക്കെന്നെ വേണമെങ്കില്‍

Posted by on 08 Dec 2005

ഈ മഴ
ചുമ്മാ തിമിര്‍ത്തു പെയ്യുകയാണ്
ചുമ്മാ
ചെറിയ തണുപ്പും വരുന്നു
പണ്ട് മഴയോടൊപ്പം
താളം തുള്ളിയിരുന്നു.
ഇന്നു മടി
മനസ്സില്‍ താളം തുള്ളുന്നുണ്ടെങ്കിലും
മഴ നനയാതെ
മഴ ആസ്വദിക്കാമെന്നു കരുതി
വരാന്തയില്‍ വന്നിരുന്നു.
പക്ഷേ മഴ സമ്മതിക്കണ്ടേ
ചുമ്മാ എന്റെയടുത്തേയ്‍ക്കു വരുകയാണ്
കാറ്റിന്റെ തോളിലേറി
ഓരോരോ തുള്ളിയായി
പല പല തുള്ളിയായി
വീണ്ടും മാറിയിരുന്നു
വീണ്ടും അടുത്തേ‍ക്കു വരുന്നു
അകത്തേയ്‍ക്കിരിക്കണോ?
വേണ്ട
നനയാം
മഴയ്‍ക്കെന്നെ വേണമെങ്കില്‍
ഞാനെന്തിനു No പറയണം.?!

ഇതു പണ്ട് കൊച്ചിന്‍ യൂണിവേര്‍സിറ്റി സനാതന ഹോസ്റ്റലിന്റെ വായനാമുറിയുടെ വരാന്തയിലിരുന്ന് എഴുതിയത്.. മഴയ്‍ക്കെന്നെ വേണമെങ്കില്‍ സ്വന്തം കൈപ്പടയില്‍.. മഴത്തുള്ളി പെയ്ത കടലാസിന്റെ മുഖം കാണണ്ടെ!

mazha

മോനേ ദേ, കാക്ക കാക്ക

Posted by on 29 Nov 2005

കഴിഞ്ഞദിവസം ഇവിടെ സപ്പോറോ ഇന്ത്യന്‍-മഹാസമ്മേളനം (പത്തു-പതിമൂന്നു പേരേ ഉള്ളൂ, ഒരു പാര്‍ട്ടി) നടക്കുന്പോഴാണ്.

നോര്‍ത്തിന്ത്യാക്കാരിയായ ആരതിചേച്ചി ഒക്കത്ത് കുഞ്ഞിനേയും വെച്ചോണ്ട് അടുത്തു വന്ന് എന്നെ ചൂണ്ടിക്കാണിച്ച് “കാക്ക കാക്ക!” എന്ന്!! ഞാന്‍ ഒരു നിമിഷം ബ്ളിങ്കിപ്പോയി!

നാട്ടില്‍ കൊച്ചുപിള്ളേരെ രസിപ്പിക്കാന്‍ കാക്കയെ കാണിച്ച് കാക്ക കാക്ക എന്നു പറയുന്നത് കണ്ടിട്ടുണ്ട്.. ഇനി.. എന്നെ കണ്ടിട്ട് അത് പോലെയിരിക്കുന്നതു കൊണ്ടാണോ?? അതോ പാറ ചിരട്ടയിലൊരച്ചപോലുള്ള എന്റെ സ്വരം കേട്ടിട്ടാണോ? ഏതായാലും കൊച്ചല്ലേ അതിന്റെ കരച്ചിലു മാറ്റാമെന്നു വിചാരിച്ച് ക്രാ..ക്രാ.. എന്നു എന്നു‍ ഒച്ചയുണ്ടാക്കാന്‍ തുടങ്ങിയതാണ് (ക്രാ..ക്രാ.. കേട്ട് കരച്ചിലിന്റെ വോള്യം കൂടുമോ എന്ന ഭയം മറ്റൊരു വശത്ത്). പെട്ടെന്നാണ് സ്ഥലകാലബോധം വന്നതും ഇതു മലയാളമല്ല നോര്‍ത്തിന്ത്യയിലെ മറ്റേതോ ഭാഷയാണെന്നും. അറിയാവുന്ന ഹിന്ദിയില്‍ ധൈര്യം സംഭരിച്ചു ചോദിച്ചു, “യെ കാക്ക കാക്ക ക്യാ ഹെ? കാക്ക കാക്ക?”

ആരതിചേച്ചി പറഞ്ഞപ്പോഴാണ് ഗുട്ടന്‍സ് പിടികിട്ടിയത്.. ഹിന്ദിയില്‍ കാക്ക എന്നു പറഞ്ഞാല്‍ ‘അങ്കിള്‍’ ആണുപോലും! പാവം ഞാന്‍! ക്രാ..ക്രാ..